Sunday, 26 July 2015

ഹരിവരാസനം വിശ്വമോഹനം


ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യ നര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണ കീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ

പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ

ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ

കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ

ശ്രുതി ജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.....

ചാണക്യനീതി

ത്രിലോകാധിപതിയായ വിഷ്ണുഭഗവാനെ ശിരസാ നമിച്ചശേഷം അനേകശാസ്ത്രങ്ങളില്‍ നിന്നും എടുത്തിട്ടുള്ള രാജനീതിയെ പറയുന്നു.

ഈ ശാസ്ത്രം വേണ്ടവിധം അഭ്യസിക്കുന്ന ഉത്തമ പുരുഷന്മാര്‍ക്ക് പ്രസിദ്ധമായ ധര്മാശാസ്ത്ര ഗ്രന്ഥങ്ങളിലെ നന്മ തിന്മകള്‍ ചെയ്യേണ്ടവ ചെയ്യരുതാത്തവ എന്നിവ മനസ്സിലാകും.

യാതൊന്നു പഠിക്കുന്നത് കൊണ്ടു സര്വജ്ഞനാകുമോ അങ്ങിനെയുള്ള ഈ ശാസ്ത്രം ലോകൊപകാരത്തിനു വേണ്ടി ഞാന്‍ പറയാം.

വിഡ്ഢിയായ ശിഷ്യനെ പഠിപ്പിക്കുക, ദുഷ്ടയായ സ്ത്രീയെ പരിപാലിക്കുക, ദീനന്‍മാരോട് സഹവസിക്കുക എന്നീ കാരണങ്ങളാല്‍ പണ്ഡിതന്‍പോലും ദുഃഖ പാത്രമാകും.

ദുഷ്ടയായ (അപഥസഞ്ചാരിനിയായ) ഭാര്യ, ശഠനായ (കാപട്യം നിറഞ്ഞ) മിത്രം, എല്ലാ കാര്യങ്ങളിലും മറുപടി തരുന്ന വേലക്കാരന്‍, പാമ്പിന്‍റെ വാസം ഇവയുള്ള വീട്ടില്‍ താമസിക്കുന്നത് മരണതുല്യമാണ്.

ആപത്തു കാലത്തേക്ക്വേണ്ടി പണം സൂക്ഷിക്കണം, ഭാര്യയെ ധനത്തെക്കാള്‍ ശ്രദ്ധയോടെ രക്ഷിക്കണം, എന്നാല്‍ ഇവ രണ്ടിനെക്കാള്‍ ഉപരി സ്വരക്ഷ നോക്കണം.

ആപത്തു കാലത്തേക്ക്വേണ്ടി പണം സൂക്ഷിക്കണം, എന്നാല്‍ ഐശ്വര്യവാന് എന്താപത്തു ? ധനം ചഞ്ചലയാണ്. ഒരു അനക്കം തട്ടിയാല്‍ മതി ശേഖരിച്ചുവച്ച ധനവും നഷ്ടമാകും.

യാതൊരു സ്ഥലത്ത് ബഹുമാനിക്കപ്പെടുന്നില്ലയോ, ജീവരക്ഷ ചെയ്യാനുള്ള (ജോലി, കൃഷി തുടങ്ങിയവ) ഉപായം ഇല്ലയോ, ബന്ധുബലം ഇല്ലയോ, വിദ്യാഭ്യാസത്തിനുള്ള സാധ്യതയില്ലയോ അങ്ങിനെയുള്ളിടത്ത് താമസിക്കരുത്‌.

ധനികന്‍, ശ്രോത്രിയന്‍ (വിദ്വാന്‍), രാജാവ്, നദി എന്നീ അഞ്ചെണ്ണം എവിടെ ഇല്ലയോ അവിടെ ഒരു ദിവസം പോലും തങ്ങരുത്.

ജീവനോപായം, ഭയം, ലജ്ജ, ദാക്ഷിണ്യം, ത്യാഗശീലത ഇവ ഇല്ലാത്ത സ്ഥലത്തെ ആളുകളുമായി യാതൊരു ഇടപാടും അരുത്.

കഠിനമായ ജോലികളില്‍ വേലക്കാരനെയും, വിഷമഘട്ടങ്ങളില്‍ ബന്ധുക്കളെയും, ആപല്‍ഘട്ടങ്ങളില്‍ മിത്രങ്ങളെയും, സമ്പത്തു നശിക്കുമ്പോള്‍ ഭാര്യയേയും അറിയാം.

രോഗം, പട്ടിണി, ശത്രുപീഡ, രാജസന്നിധാനം, ശ്മശാനം ഇവയിലെല്ലായിടത്തും ആര് കൂട്ടുണ്ടോ അവരാണ് ബന്ധു.

നിശ്ചയമായവയെ ഉപേക്ഷിച്ചു നിശ്ചയമില്ലാത്തതിന്‍റെ പിന്നാലെ പോകുന്നവര്‍ക്ക് നിശ്ചയമായവയും നഷ്ടമാകും. അനിശ്ചിതമായവ നേരത്തെതന്നെ നഷ്ടമാണുതാനും.

വിരൂപയാണെങ്കില്‍ പോലും അവനവന്‍റെ തുല്യമായ കുലത്തില്‍ ജനിച്ച കന്യകയെ വിവാഹം കഴിക്കുക. സുന്ദരിയും സുശീലയും ആണെങ്കിലും നീചകുലത്തില്‍ നിന്നും അരുത്.

നദി, ആയുധധാരി, കൊമ്പ് നഖം ഇവയുള്ള ഹിംസ്ര മൃഗങ്ങള്‍, സ്ത്രീകള്‍, രാജകുടുംബാഗങ്ങള്‍ ഇവരെ വിശ്വസിക്കരുത്.

വിഷത്തില്‍ നിന്നാണെങ്കില്‍പോലും അമൃതും, അശുദ്ധ വസ്തുവില്‍ നിന്നാണെങ്കില്‍ പോലും സ്വര്‍ണവും, നീചനില്‍ നിന്നാണെങ്കില്‍ പോലും ഉത്തമമായ വിദ്യയും, ദുഷ്കുലത്തില്‍ നിന്നാണെങ്കില്‍ പോലും സ്വഭാവശുദ്ധിയുള്ള കന്യകയും സ്വീകരിക്കാം.

സ്ത്രീകള്‍ക്ക് ആഹാരം രണ്ട് ഇരട്ടി, നാണം നാല് ഇരട്ടി, സാഹസം ആറ് ഇരട്ടി, കാമം എട്ടു ഇരട്ടി.

Saturday, 18 July 2015

മഹാഭാരതത്തിലെ ഗുണപാഠം


ഭാരത ചരിത്രത്തിലെ അത്യന്തം ആദരണീയവും അതിവിശിഷ്ടവുമായ മൂന്ന് മഹത്ഗ്രന്ഥങ്ങളിലൊന്നാണ് മഹാഭാരതം. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ വേദവ്യാസമഹര്‍ഷിയാണ് മഹാഭാരതത്തിന്റെ കര്‍ത്താവ്. മഹാഭാരതത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളായ പാണ്ഡു, ധൃതരാഷ്ട്രര്‍, വിദുരര്‍ എന്നിവര്‍ മഹര്‍ഷിയുടെ പുത്രന്മാരാണ്. പരാശര പുത്രനായ വ്യാസമുനി മൂന്നു വര്‍ഷം തപസ്സ് ചെയ്ത് ആത്മ സിദ്ധിനേടിയതിനു ശേഷമാണ് മഹാഭാരതം രചിച്ചതെന്ന് പറയപ്പെടുന്നു. മഹാഭാരതത്തിലെ മൂന്ന് കേന്ദ്രബിന്ദുക്കളാണ് വേദവ്യാസന്‍, ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഭക്താഗ്രസനായ ഭീഷ്മര്‍. ലോക ധര്‍മ്മോപദേശത്തിന് സുപ്രധാനമായ ഒരു സ്ഥാനമാണ് മഹാഭാരതത്തില്‍ നല്കിയിട്ടുള്ളത്. ഇത് ഒരു ധര്‍മ്മഗ്രന്ഥമാണെന്നതിന് യാതൊരു സംശയവുമില്ല. മഹാഭാരതത്തിലെ കഥ ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ കഥയല്ല. എന്നാല്‍ അനേകം കുടുംബങ്ങളുടേയും കഥയാണ്. വാസ്തവത്തില്‍ മഹാഭാരതം നാം ഓരോരുത്തരുടേയും കഥയാണ്. മാനവന്‍ ഉള്ളിടത്തോളം കാലം ഇതിന്റെ മാഹാത്മ്യത്തിന് യാതൊരു കോട്ടവും സംഭവിക്കുകയില്ല.

മഹാഭാരതത്തില്‍ ഇന്നത്തെ മനുഷ്യര്‍ മനസ്സിലാക്കേണ്ട ധാരാളം ഗുണപാഠങ്ങളുണ്ട്. ജ്യേഷ്ഠാനുജന്മാരുടെ മക്കള്‍ തമ്മിലുള്ള മത്സരമാണല്ലോ അനേകായിരം കുടുംബച്ഛിദ്രത്തിന് കാരണമായത്. ഇന്നും നമ്മുടെ ഇടയില്‍, നമുക്ക് ചുറ്റും എത്രയോ ശകുനിമാരും ദുര്യോധനന്മാരും ജീവിച്ചിരിപ്പുണ്ട്. മഹാഭാരത യുദ്ധത്തിന് കാരണക്കാര്‍ ഒന്നോ രണ്ടോ പേരല്ല. എല്ലാപേരും അവരവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. പാണ്ഡുവിന്റെ മരണശേഷം തന്റെ പുത്രന്മാരായ പാണ്ഡവരുടെ രക്ഷാഭാരം കൂടി ജ്യേഷ്ഠനായ ധൃതരാഷ്ട്രരില്‍ വന്നു ചേരുന്നു. ജന്മനാ അന്ധനായ ധൃതരാഷ്ട്രരുടെ രാജകൊട്ടാരത്തില്‍ പാണ്ഡവരും കൗരവരും ഒരു കുടുംബമായി കഴിഞ്ഞുവരവേയാണ് പാണ്ഡവര്‍ തങ്ങളുടെ യശസ്സിന് വിലങ്ങുതടിയാകുമോ എന്നു സംശയിച്ച് അവരെ നശിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൗരവര്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്.

ഇനി മഹാഭാരതത്തിലെ ചില പ്രധാന കഥാപാത്രങ്ങളും അവരുടെ പ്രവൃത്തികളില്‍ നിന്നും നമുക്ക് കിട്ടുന്ന ഗുണപാഠങ്ങളും എന്തെന്നു നോക്കാം. ആദ്യം ഭീഷ്മരുടെ കാര്യം നോക്കാം. മഹാഭാരതത്തിന്റെ കഥ ഭീഷ്മരെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടാണല്ലോ നീങ്ങുന്നത്. ഭീഷ്മപിതാമഹനെ മഹാഭാരത വൃക്ഷത്തിന്റെ തായ് വേര് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ശന്തു മഹാരാജാവിന്റെയും ഗംഗാദേവിയുടേയും പുത്രനാണ് ഭീഷ്മര്‍. തന്റെ പിതാവിന് സത്യവതി എന്ന മുക്കുവസ്ത്രീയിലുണ്ടാകുന്ന പുത്രന്മാര്‍ക്ക് രാജ്യാവകാശം നല്കാന്‍ സ്വമേധയാ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ഒരു മഹാപുരുഷനാണ് ഭീഷ്മര്‍. ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായികഴിയും എന്നദ്ദേഹം ശപഥം ചെയ്തു. അതിനുശേഷമാണ് ദേവവ്രതന്‍ എന്നപേര് ഭീഷ്മരായിമാറിയത്. പിതാവിന്റെ ആഗ്രഹനിവൃത്തിക്കു വേണ്ടിയാണല്ലോ അദ്ദേഹത്തിന് ഇത്തരത്തിലൊരു ശപഥം ചെയ്യേണ്ടിവന്നത്. ഫലമോ ജീവിതാവസാനംവരെ പാണ്ഡവരുടെയും, കൗരവരുടേയും നടുവില്‍, നന്മയുടേയും തിന്മയുടെയും നടുവില്‍ കിടന്നു ഞെരുങ്ങുന്നു. അദ്ദേഹത്തിന്റെ എല്ലാ ദുഃഖങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശിയായി നിന്നത് മാതാവായ ഗംഗാദേവിയാണ്.

പാണ്ഡവരോട് കൂറുകാണിച്ചു എന്ന പേരില്‍ പലപ്പോഴും കൗരവര്‍ മുത്തച്ഛനെ കുറ്റപ്പെടുത്തുന്നുമുണ്ട്. മഹാഭാരതയുദ്ധത്തില്‍ ഭീഷ്മര്‍ കൗരവരുടെ പ്രധാന സേനാപതിയായിരുന്നു. ശിഖണ്ഡിയുടെ സഹായത്താല്‍ അര്‍ജ്ജുനന്‍ ഭീഷ്മരെ പരാജയപ്പെടുത്തി ശരശയ്യയില്‍ വീഴ്ത്തുന്നു. ഹസ്തിനപുരവും ആയി അലിഞ്ഞുചേര്‍ന്ന അദ്ദേഹത്തിന്റെ ജീവന്‍, ആ രാജ്യത്തിന് മോചനം കിട്ടിയതിനുശേഷമാണ് മോക്ഷപ്രാപ്തി നേടുന്നത്. ശരശയ്യയില്‍ കിടക്കുന്ന സമയത്ത് പലപ്പോഴും ഗംഗാദേവി വന്നു വിളിക്കുന്നുണ്ട്. എന്നാല്‍ ഹസ്തിനപുരത്തെ ഈ അവസ്ഥയിലാക്കി വരാന്‍ സാധ്യമല്ല എന്നദ്ദേഹം പറയുന്നു. പിതാവിന്റെ നന്മയ്ക്കുവേണ്ടി മുന്‍പില്‍ നോക്കാതെ ചെയ്ത ശപഥമാണല്ലോ ആ പുണ്യാത്മന്റെ ജീവിതം ഇത്രത്തോളം ആക്കിത്തീര്‍ത്തത്. വാസ്തവത്തില്‍ ഭീഷ്മര്‍ തന്റെ ജീവിതം പിതാവിനു വേണ്ടി ഹോമിക്കുകയല്ലേ ചെയ്തത്. ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ടത്. നാം ഒരിക്കലും ഒന്നിലും എടുത്തുചാടരുത്. വീണ്ടുവിചാരമില്ലാതെ പ്രവൃത്തിക്കുന്നവര്‍ക്ക് ഫലം ആപത്താണെന്നതില്‍ സംശയമില്ല.

ജന്മനാതന്നെ അന്ധനായ ധൃതരാഷ്ട്രര്‍ ഭക്തനും, ചിന്താശക്തിയുള്ളവനുമാണ്. അദ്ദേഹത്തിന്റെ പത്‌നിയായ ഗാന്ധാരി, തന്റെ ഭര്‍ത്താവ് കാണാത്ത ഒന്നും തനിക്കും കാണേണ്ട എന്ന തീരുമാനത്താല്‍ കണ്ണുമൂടി കെട്ടുകയും ചെയ്തു. ദുരാഗ്രഹികളും, സ്വാര്‍ത്ഥമതികളുമായ നൂറ്റിഒന്നു മക്കളുടെ അമ്മയായി എന്നതായിരിക്കണം അവരുടെ ജീവിതത്തിലെ ഏക ദുഃഖം. പാണ്ഡവരെ എങ്ങനെയും നശിപ്പിക്കാനുള്ള ചിന്തയില്‍ നടക്കുന്ന ദുര്യോധനാദികളെ പലപ്പോഴും ധൃതരാഷ്ട്രര്‍ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ധൃതരാഷ്ട്രര്‍ ഒരു കണക്കിന് സ്വാര്‍ത്ഥനുമാണ്. പലപ്പോഴും അദ്ദേഹം അനുജന്റെ പുത്രന്മാരെ ഓര്‍ക്കുന്നതുപോലുമില്ല. തന്റെ മക്കള്‍ക്ക് രാജ്യം കിട്ടണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ മക്കളെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ അയാളുടെ ദുരാഗ്രഹം സമ്മതിക്കുന്നുമില്ല. ഗാന്ധാരി സ്വാര്‍ത്ഥനായ ഭര്‍ത്താവിന്റെയും ധനമോഹികളും ദുര്‍മാര്‍ഗ്ഗികളുമായ മക്കളുടേയും ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു. എന്നാല്‍ ഗാന്ധാരി കണ്ണുമൂടികെട്ടാതിരുന്നെങ്കില്‍, ഒരുപക്ഷെ മക്കള്‍ ഇത്രയ്ക്കും ദുര്‍മാര്‍ഗ്ഗികളാവുകയില്ലായിരുന്നു. മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ മനസ്സിലാക്കി അവരെ നേര്‍വഴിക്ക് നയിക്കാന്‍ അവര്‍ക്കു സാധ്യമാകുമായിരുന്നു. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും കാര്യത്തില്‍ നിന്നും ഒരു വീട്ടില്‍ കുടുംബനാഥന്‍ ഏതെങ്കിലും വിധത്തില്‍ ശക്തിഹീനനാണെങ്കില്‍, ഭാര്യ കണ്ണുംമൂടികെട്ടിയിരുന്നാല്‍ മക്കള്‍ താന്തോന്നികളായി നാലുവഴിക്കും പോകുകയേ ഉള്ളൂ എന്നു മനസ്സിലാക്കാം.

മഹാഭാരത യുദ്ധത്തില്‍ ദ്രൗപതിക്കും അവരുടേതായ പങ്കുണ്ട്. ചൂതുകളിച്ച് പരാജിതരായിരുന്ന പാണ്ഡവരുടെ മുന്നില്‍വച്ച് കൗരവര്‍ നടത്തിയ വസ്ത്രാക്ഷേപമാണ് ദ്രൗപതിയുടെ മനസ്സില്‍ കൗരവരോടുള്ള വൈരാഗ്യത്തെ വളര്‍ത്തിയത്. ഇതേ സഭയില്‍ വച്ചാണ് ഭീമന്‍ ദുര്യോധനനെ തുടയ്ക്കടിച്ച് കൊല്ലും എന്ന് ശപഥം ചെയ്യുന്നതും. ബാലന്‍മാരായിരിക്കെ തന്നെ ഭീമനും ദുര്യോധനനും ബദ്ധ ശത്രുക്കളാണ്. ചൂതുകളിയില്‍ എല്ലാം നഷ്ടപ്പെട്ട യുധിഷ്ഠിരന് പാഞ്ചാലിയേയും പണയം വയ്‌ക്കേണ്ടിവരുന്നു. ധര്‍മ്മനിഷ്ഠനായാലും യുധിഷ്ഠരന്‍ ചെയ്ത ഈ പ്രവൃത്തി ധര്‍മ്മത്തിന് നിരക്കാത്തത് അല്ലേ? പാഞ്ചാലി ഭീഷ്മരുടെ മുന്നില്‍ വച്ചുതന്നെ ഈ നീചപ്രവൃത്തിയെ ചോദ്യം ചെയ്യുന്നുമുണ്ട്. നമ്മുടെ ആള്‍ക്കാര്‍ക്കിടയില്‍ ഇന്നും നിലനില്ക്കുന്ന ഒന്നാണല്ലോ ചൂതുകളി. ഈ ചൂതുകളി എല്ലായിപ്പോഴും നാശമേവരുത്തുകയുള്ളൂ. ഈ ചുതുകളിയാണല്ലോ മഹാഭാരത യുദ്ധത്തിന്റെ ആദ്യ വിത്ത് വിതച്ചത്.

മഹാഭാരത യുദ്ധത്തിന് ശകുനി വഹിച്ച പങ്ക് നിസ്സാരമല്ല. തന്റെ സഹോദരിയായ ഗാന്ധാരിയെ ഭീഷ്മരെ ഭയന്നാണ് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവാഹം ചെയ്തു കൊടുത്തത്. അന്നുമുതല്‍ ശകുനിയുടെ മനസ്സില്‍ ഭീഷ്മരോടുള്ള പക നാള്‍കുനാള്‍ വളരുകയായിരുന്നു. എങ്ങിനെയും കൗരവകുലത്തെ നശിപ്പിക്കുക എന്നതായിരുന്നു ശകുനിയുടെ ലക്ഷ്യം. ദുര്യോധനന്റെ ഉപദേഷ്ടാവെന്നുകൂടി ശകുനിയെ വിശേഷിപ്പിക്കാം. പാണ്ഡവരെ അരക്കില്ലത്തില്‍ താമസിപ്പിച്ച് കൊല്ലാന്‍ശ്രമിച്ചത്. ചൂതുകളിക്ക് പാണ്ഡവരെ വിളിച്ച് കള്ളചൂതില്‍ പരാജയപ്പെടുത്തിയത്. എല്ലാത്തിനും പിന്നില്‍ പ്രവൃത്തിച്ചത് ശകുനിയുടെ കുടിലബുദ്ധിയായിരുന്നു. തങ്ങളുടേയും നാശം ആണ് അമ്മാവന്‍ ആഗ്രഹിക്കുന്നതെന്ന് പാവം ദുര്യോധനന്‍ അറിഞ്ഞിരുന്നില്ല. എത്ര അടുത്ത ബന്ധുക്കളായാലും നമ്മില്‍ നിന്ന് ഒരു നിശ്ചിത അകലം സൂക്ഷിക്കേണ്ടത് ആവശ്യമാണ്. മറ്റുള്ളവരുടെ വാക്കിന് എപ്പോഴും മുന്‍തൂക്കം കൊടുക്കുന്നതും ബുദ്ധിപരമല്ല. തെറ്റായാലും ശരിയായാലും നമുക്ക് നമ്മുടേതായ ഒരു അഭിപ്രായം ഏതൊരു കാര്യത്തിനും വേണം.

‘ശത്രുക്കളല്ല ശത്രുക്കളാകുന്നത്
മിത്രഭാവത്തോടരികെ വസിപ്പിന
ശത്രുക്കള്‍ ശത്രുക്കളാകുന്നിതേവരൂം”

ശകുനിയെ സംബന്ധിച്ച് രാമായണത്തിലെ പ്രസ്തുത വരികള്‍ എത്ര അര്‍ത്ഥവത്താണ്. ശകുനിയുടെ സ്നേഹമാണെന്നേ കൗരവര്‍ കരുതിയുള്ളൂ. കൗരവരെ എങ്ങനെയും നശിപ്പിക്കണം എന്ന ഒരൊറ്റ ചിന്തയെ ശകുനിക്കുണ്ടായിരുന്നുള്ളൂ. വിഷം തേനില്‍ അധികമെന്തിന്, ഒരു തുള്ളിപോരേ?

ജന്മനാതന്നെ തന്റെ കര്‍മ്മങ്ങളെ ഇച്ഛാനുസരണം നടത്തുവാനുളള യാതൊരു അധികാരവും ഇല്ലാതിരുന്ന മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ദാനവീരനായ കര്‍ണ്ണന്‍. വിവാഹത്തിനു മുന്‍പ് കുന്തിക്ക് സൂര്യഭഗവാനിലുണ്ടായ കുഞ്ഞാണ് കര്‍ണ്ണന്‍. അപമാന ഭാരത്താല്‍ കുന്തി കര്‍ണ്ണനെ ഒരു പെട്ടിയിലടച്ച് നദിയില്‍ ഒഴുക്കി. ഒരു തേരാളിയുടെ വളര്‍ത്തു പുത്രനായി കര്‍ണ്ണന്‍ വളര്‍ന്നു വലുതായി. ക്ഷത്രിയരോടൊപ്പം ആയുധാഭ്യാസം പഠിക്കാന്‍പോലും കര്‍ണ്ണു സാധിക്കുന്നില്ല. ഒരു ദിവസം കൗരവരും, പാണ്ഡവരും തമ്മിലുള്ള മത്സരത്തില്‍ കര്‍ണ്ണനും പങ്കെടുക്കാന്‍ പോകുന്നു. അവിടെ വച്ച് തേരാളിയുടെ പുത്രന് ആയുധാഭ്യാസത്തിനെന്തുകാര്യം എന്ന് ചോദിച്ച് അധിക്ഷേപിക്കുന്നു. ആ സമയത്ത് ദുര്യോധനനാണ് കര്‍ണ്ണന്റെ അഭിമാനം രക്ഷിക്കാനുണ്ടായിരുന്നത്.

ദുര്യോധനന്‍ കര്‍ണ്ണനെ ആ സഭയില്‍ വച്ചുതന്നെ അംഗരാജാവിയി വാഴിച്ചു. അന്ന് ആ സഭയില്‍ വച്ചുണ്ടായ കര്‍ണ്ണന്റെ ദുര്യോധനനോടുള്ള കടപ്പാടാണ് കര്‍ണ്ണനെ മരണം വരെ എത്തിച്ചത്. അന്നുമുതല്‍ കര്‍ണ്ണന്റെ ജീവിതം ദുര്യോധനനു വേണ്ടി മാത്രമായിരുന്നു. എന്തിന് സ്വന്തമായിട്ട് ഒരു തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യംപോലും കര്‍ണ്ണനുണ്ടായിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ആ ജീവിതത്തിന് എന്താണ് വില? പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം നിശ്ചയിച്ച ശേഷം കുന്തി ഒരു ദിവസം കര്‍ണ്ണനോട് സത്യാവസ്ഥ തുറന്നുപറയുന്നു. പാണ്ഡവരുടെ ജ്യോഷ്ഠനാണെന്നും അതിനാല്‍ യുദ്ധത്തില്‍ അവരോടൊപ്പം പങ്കുചേരണം എന്നു പറയുന്നു. എന്നാല്‍ കടപ്പാടിനു നടുവില്‍ നില്ക്കുന്ന കര്‍ണ്ണന്‍ നിസ്സഹായനായിരുന്നു. എന്നിട്ടും എങ്ങനെയായാലും അമ്മയ്ക്ക് അഞ്ചുമക്കള്‍ എന്നും ജീവിച്ചിരിക്കും എന്ന് വാക്കും കൊടുത്തു. ഇതിനെല്ലാം കാരണം സ്വന്തം പുത്രനെന്നു പറയാന്‍ സാധിക്കാത്ത ഒരു സ്ത്രീയുടെ ദുരഭിമാനമല്ലേ.

തന്റെ കുറ്റം അല്ലെങ്കില്‍ പോലും മാതാവും സഹോദരങ്ങളും ജീവിച്ചിരിക്കെ ഏകനായി അന്യന്റെ ആജ്ഞാനുസരണം ജീവിക്കകു, ഒടുവില്‍ സഹോദരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യുക, അങ്ങനെ ഒരു ദുഃഖ കഥാപാത്രമാണ് കര്‍ണ്ണന്‍. പാണ്ഡവരുടെ വിജയത്തിനു വേണ്ടി ഇന്ദ്രന്‍ ബ്രഹ്മവേഷധാരിയായി വന്ന് കര്‍ണ്ണനോട് കവചകുണ്ഡലങ്ങള്‍ ആവശ്യപ്പെടുന്നു. ദാനവീരനായ കര്‍ണ്ണന്‍ യാതൊരു വിസ്സമ്മതവുമില്ലാതെ, പിതാവിന്റെ വാക്കുകളും ധിക്കരിച്ച് അത് ഇന്ദ്രന് ദാനം നല്‍കുന്നു. കര്‍ണ്ണന്റെ മരണത്തിനു കാരണവും ഇതാണല്ലോ, യുദ്ധസമയത്ത് എല്ലാം അറിയാവുന്ന ഭീഷ്മര്‍പോലും തന്റെ കൊടിക്കീഴില്‍ നിന്ന് കര്‍ണ്ണനെ യുദ്ധം ചെയ്യാന്‍ അനുവദിച്ചില്ല. ഭീഷ്മരുടെ പതനത്തിനു ശേഷമാണല്ലോ കര്‍ണ്ണന്‍ പ്രധാന സേനാപതിയായത്. നാം രാജാവിന്റെ മക്കളായി ജനിച്ചാലും ഒരു പാവപ്പെട്ടവന്റെ മക്കളായി ജനിച്ചാലും നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യമുണ്ട്. നമ്മുടെ ജീവിതം ഒരിക്കലും ആര്‍ക്കും കടപ്പെട്ടത് ആവരുത്. ഒരുവിധത്തില്‍ പറഞ്ഞാല്‍ കര്‍ണ്ണന്റെ പിന്‍ബലം കൂടി ഉണ്ടായിരുന്നതുകൊണ്ടല്ലേ ദുര്യോധനന്‍ ഇത്ര അഹങ്കാരിയും ദുര്‍മ്മോഹിയും ആയിത്തീര്‍ന്നത്. യുദ്ധത്തിന്റെ കാരണങ്ങളില്‍ കര്‍ണ്ണനും തന്റെതായ പങ്കുവഹിക്കുന്നുണ്ട്.

ധര്‍മ്മം, ഈശരഭക്തി, ഗുരുഭക്തി, സത്യം, ദയ, നീതിസ്‌നേഹം, ത്യാഗം എന്നീ ഗുണങ്ങളുടെ മൂര്‍ത്തിഭൂതമാണ് യുധിഷ്ഠരന്‍. എന്നാല്‍ ധര്‍മ്മം നിലനിര്‍ത്താന്‍ വേണ്ടി ഈ യുധിഷ്ഠരന്‍ പോലും യുദ്ധ സമയത്ത് അശ്വത്ഥാമാ മരിച്ചു എന്നു കള്ളം പറഞ്ഞു. വാസ്തവത്തില്‍ അശ്വസ്ഥമായെന്ന ആനയാണല്ലോ മരിച്ചത്. ചൂതുകളിയില്‍ എല്ലാം നഷ്ടമായ യുധിഷ്ഠരന്‍ അവസാനം ഭാര്യയായ പാഞ്ചാലിയെയും പണയം വയ്‌ക്കേണ്ടിവരുന്നു. ഇതും ധര്‍മ്മമാണോ? ധര്‍മ്മം നിലനിര്‍ത്താന്‍വേണ്ടി അധര്‍മ്മം പ്രവര്‍ത്തിക്കുന്നതില്‍ യാതൊരുതെറ്റും ഇല്ലെന്നാണല്ലോ ഭഗവാന്‍ കൃഷ്ണന്റെ പക്ഷം എന്തൊക്കെയായാലും യുദ്ധാവസാനം കൗരവരുടെ നാശത്തോടെ പാണ്ഡവര്‍ ഹസ്തിനപുരം വീണ്ടെടുത്തുവെങ്കിലും യുധിഷ്ഠിരന് തങ്ങള്‍ ചെയ്ത പ്രവൃത്തിയില്‍ കുറ്റബോധം തോന്നുന്നു. തങ്ങളുടെ രാജ്യമോഹം ആണല്ലോ ജ്യേഷ്ഠനായ കര്‍ണ്ണന്റെ മരണത്തിന് കാരണമാക്കിയതെന്ന് യുധിഷ്ഠിരന്‍ ചിന്തിക്കുന്നു. പശ്ചാത്താപവിവശനായ യുധിഷ്ഠരനോട് നാരദമുനി കര്‍ണ്ണനെ കുറിച്ച് പറയുന്നു.

പരശുരാമന്റെ അടുക്കല്‍ ബ്രാഹ്ണനാണെന്ന് പറഞ്ഞ് കര്‍ണ്ണന്‍ വിദ്യ അഭ്യസിച്ചു. ഒരു ദിവസം പരശുരാമന്‍ കര്‍ണ്ണന്റെ മടിയില്‍ തലവച്ച് ഉറങ്ങുകയായിരുന്നു. ആ സമയം ഒരു വണ്ട് കര്‍ണ്ണന്റെ തുടയില്‍ കടിച്ചിരുന്നു. ഗുരുവിന്റെ ഉറക്കത്തിന് വി്ഘനം വരുത്താതിരിക്കാന്‍ വേദനയും സഹിച്ചിരുന്നു. പെട്ടെന്നുണര്‍ന്നു പരശുരാമന്‍ കണ്ട കാഴ്ച അദ്ദേഹത്തിനെ കോപാകുലനാക്കി. ബ്രാഹ്മണനാണെന്ന് കള്ളം പറഞ്ഞ കര്‍ണ്ണനെ അദ്ദേഹം ശപിച്ചു. ആ ശാപത്തിന്റ ഫലമാണ് യുദ്ധത്തിനിടയില്‍ കര്‍ണ്ണന്റെ തേര് ചെളിയില്‍ താണുപോയത്. ഭീമന്റെ പുത്രനായ ഘടോല്‍കചന്‍ യുദ്ധത്തിനിടയില്‍ പ്രത്യക്ഷപ്പെടുന്നത് കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ്. കാരണം കര്‍ണ്ണന്റെ കയ്യില്‍ അതിശക്തിയുള്ള ഒരു വേലുണ്ട്. അത് നഷ്ടമാക്കാന്‍ വേണ്ടിയായിരുന്നു ഘടോത്കചന്‍ പ്രത്യക്ഷപ്പെടുന്നതുതന്നെ. നാരദമുനി ഇത്രയൊക്കെ പറഞ്ഞിട്ടും യുധിഷ്ഠിരന്റെ ദുഃഖത്തിന് ഒരു കുറവും വന്നില്ല. യുധിഷ്ഠിരന്റെ രാജ്യാഭിഷേകശേഷം കൃഷ്ണനോടൊപ്പം പാണ്ഡവര്‍ ഭീഷ്മരെ കാണാന്‍ എത്തുന്നു. യുധിഷ്ഠരനോടുള്ള ഭീഷ്മരുടെ ഉപദേശം മഹാഭാരതത്തിലെ പ്രധാന ഭാഗമാണ്. അതിനുശേഷം ഭീഷ്മര്‍ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു. ഭീഷ്മോപദേശത്തോടുകൂടി മഹാഭാരതത്തിലെ 15ാംമത്തെ പര്‍വ്വമായ ശാന്തി പര്‍വ്വം ഭംഗിയായി പര്യവസാനിക്കുകയാണ്.

മഹാഭാരതം കഥയില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രധാന കഥാപാത്രം ആണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍. യശോദയുടേയും നന്ദഗോപരുടേയും മകനായി പിറന്ന കൃഷ്ണന്റെ ജനനോദ്ദേശ്യം തന്നെ അധര്‍മ്മത്തെ തുടച്ചുനീക്കി ധര്‍മ്മത്തെ സ്ഥാപിക്കുകയും, ദുഷ്ടരെ നിഗ്രഹിച്ച് ശിഷ്ടരെ പരിപാലിക്കുകയും ആണല്ലോ കൗരവരും, പാണ്ഡവരും തമ്മിലുള്ള യുദ്ധത്തില്‍ ധര്‍മ്മവൃക്ഷമാകുന്ന യുധിഷ്ഠരന്‍ ബ്രഹ്മസ്വരൂപനായ ഭഗവാന്‍ ശ്രീകൃഷ്ണനാകുന്ന പേരിന്‍ മേലാണ് നിലനില്ക്കുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് പാണ്ഡവരെ എല്ലാ ആപത്തുകളില്‍നിന്നും രക്ഷിച്ചത്. പാണ്ഡവര്‍ ഈശ്വരവിശ്വാസികളും, ഭക്തന്മാരുമാണ്. കൗരവരുടെ കാര്യത്തില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് എത്രയൊക്കെ ധനവും, സമ്പത്തും, ഐശ്വര്യവും, ഉണ്ടായിരുന്നാലും അഹങ്കാരിയും, എളിമയില്ലാത്തവനും, ആയിരുന്നാല്‍ അവരുടെ ജന്മം പാഴായി പോവുകയേഉള്ളൂ. ആ ജന്മം കൊണ്ട് എന്ത് ഫലം. ധൃതരാഷ്ട്രര്‍ക്കും, ഗാന്ധാരിക്കും 101 മക്കളും, രാജ്യവും ധനാദികളും ഉണ്ടായിരുന്നിട്ടും ഒരു ദിവസം എങ്കിലും അവര്‍ മനസന്തോഷത്തോടെ കഴിഞ്ഞിട്ടുണ്ടോ? മക്കളെക്കുറിച്ച് അവര്‍ക്ക് ദുഃഖം അല്ലാതെ എന്തെങ്കിലും നേടിയിട്ടുണ്ടോ? യുദ്ധാവസാനം എല്ലാ മക്കളും, ബന്ധുക്കളും നഷ്ടപ്പെട്ടശേഷം അവര്‍ വനവാസത്തിനു പോകുന്നു. മഹാഭാരതത്തില്‍ നിന്നും പഠിക്കേണ്ട അതിപ്രധാനമായ ഒരു തത്ത്വമാണ്.

‘ദൈവമേവ ബലം മന്യേ
പൗരുഷം ഹി നിരര്‍ത്ഥകം’

ദുര്യോധനാദികള്‍ക്ക് ബന്ധുബലവും സൈന്യബലവും ഉണ്ടായിരുന്നു. പ്രധാനമായുണ്ടായിരിക്കേണ്ട ഒരേയൊരു ഗുണത്തിന്റെ കുറവ് വേണ്ടതിലധികം അനുഭവപ്പെട്ടിരുന്നു. അതാണ് ഈശ്വരാനുകൂല്യം. ധര്‍മ്മമെവിടെയാണോ അവിടെ ജയവും, അധര്‍മ്മമുള്ളിടത്ത് പരാജവും ആണെന്നുളള മഹത് തത്ത്വം ഇന്നത്തെ ജനങ്ങള്‍ മനസ്സിലാക്കേണ്ട ഒന്നാണ്.

Why I Am a Hindu---ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു


   നാല് വര്‍ഷം മുമ്പ് ന്യൂയോര്‍ക്കില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനയാത്രയില്‍ എന്റെ സീറ്റിന് അടുത്ത്‌ വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞു. സാധാരണ അമേരിക്കന്‍ പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യാസമായി ബൈബിള്‍ വായനയുമായി ആരെയും ശ്രദ്ധിക്കാതെ ഇരിക്കുന്ന ആ പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി. കാരണം ആ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക്  അങ്ങനെ ബൈബിള്‍ വായന കുറവാണ്. യാത്രയുടെ വിരസതമാറ്റാന്‍ ആ പെണ്‍കുട്ടിയോട് പരിചയപ്പെടാന്‍ തീരുമാനിച്ചു. ഞാന്‍ ഭാരതത്തില്‍ നിന്നാണെന്നു കേട്ടപ്പോള്‍ കൗതുകത്തോടെ എന്നെ നോക്കി.
"ഏതു മതത്തില്‍ പെട്ടവനാണ് താങ്കള്‍ "

പെണ്‍കുട്ടിയുടെ ചോദ്യം വീണ്ടും എന്നില്‍ കൗതുകം ജനിപ്പിച്ചു.

"ക്രിസ്ത്യനോ അതോ മുസ്ലിമോ.."

പെണ്‍കുട്ടി വീണ്ടും ചോദിച്ചു.

"രണ്ടുമല്ല. ഞാന്‍ ഹിന്ദുവാണ്."

  എന്റെ മറുപടി കേട്ട പെണ്‍കുട്ടി ഒരു കൂട്ടിലിട്ട മൃഗത്തെയെന്നവണ്ണം എന്നെ നോക്കി. സാധാരണ അമേരിക്കന്‍ പെണ്‍കുട്ടിയ്ക്ക് ഏറ്റവും പരിചിതം ക്രിസ്ത്യനും മുസ്ലിമും ആയിരിക്കും. സ്വാഭാവികം.

"എന്റെ അച്ഛന്‍ ഹിന്ദു. അമ്മ ഹിന്ദു. അങ്ങനെ ഞാന്‍ ഹിന്ദുവായി ജനിച്ചു.."

"ആരാണ് നിങ്ങളുടെ പ്രവാചകന്‍..?"

പെണ്‍കുട്ടി വീണ്ടും തിരക്കി.

"ഹിന്ദുവിന് പ്രവാചകന്മാര്‍ ഇല്ല."

"നിങ്ങളുടെ പുണ്യ ഗ്രന്ഥം ഏതാണ്..?"

"ഞങ്ങള്‍ക്ക് ഒരു പുണ്യ ഗ്രന്ഥം അല്ല. നൂറു കണക്കിന് തത്വ ശാസ്ത്രങ്ങളും ആയിരക്കണക്കിന് പുണ്യ കൃതികളും ചരിത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഉണ്ട്.."

"ഓ. അപ്പോള്‍ ആരാണ് നിങ്ങളുടെ ദൈവം..?"

"മനസ്സിലായില്ല.." ഞാന്‍ തിരക്കി.

"അതായത് ക്രിസ്ത്യാനികള്‍ക്ക് യേശു, മുസ്ലിങ്ങള്‍ക്ക്‌ അല്ലാഹൂ.. അങ്ങനെ നിങ്ങള്‍ക്കോ.?"

ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. കാരണം ഈ കുട്ടി മനസ്സിലാക്കിയ മതങ്ങളില്‍ ഒരു ദൈവവും ഒരു പ്രവാചകനും മാത്രമാണുള്ളത്. അതും പുരുഷ ദൈവം. അതുകൊണ്ട് തന്നെ ഈ കുട്ടിയെ ഹിന്ദു മതത്തെ പറ്റി മനസ്സിലാക്കിക്കാന്‍ വേറെ രീതി സ്വീകരിച്ചേ മതിയാവൂ..

"ഹിന്ദുവിന് ഒരു ദൈവമാവം. ഹിന്ദുവിന് പല ദൈവങ്ങളുമാവാം, ഇനി അതല്ല യുക്തിവാദിയോ നിരീശ്വരവാദിയോ ആവട്ടെ.. എന്നാലും അയാള്‍ ഹിന്ദു തന്നെ. ഹിന്ദു എന്നത് വിശാലമായ കാഴ്ചപ്പാടാണ്."

പെണ്‍കുട്ടി ആകെ ചിന്താകുലയായി. കാരണം സംഘടിതമായല്ലാത്ത ഒരു മത ചട്ടക്കൂട്. എന്നിട്ടും ആയിരക്കണക്കിന് വര്‍ഷം നിലനിന്നു. നില നില്‍ക്കുന്നു. നിരവധി തവണ പല വിദേശ ആക്രമണവും നേരിട്ടു. ബലമായതും പ്രലോഭനം നിറഞ്ഞതുമായ നിരവധി മത പരിവര്‍ത്തനത്തെ സഹിഷ്ണുതയോടെ നേരിട്ടു.

"നിങ്ങള്‍ മത വിശ്വാസിയാണോ.?"

"ഞാന്‍ സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല. പക്ഷെ ചില ആചാരങ്ങള്‍ ചില ചടങ്ങുകള്‍ നടത്താറുണ്ട്‌. അതും സ്ഥിരമായി അല്ല."

"അപ്പോള്‍ സ്ഥിരമായി അമ്പലത്തില്‍ പോകതെയിരുന്നാല്‍ ദൈവത്തെ പേടിയില്ലേ..?"

"ഞാന്‍ ദൈവത്തെ എന്റെ സുഹൃത്തായി കാണുന്നു. ഞാന്‍ ദൈവത്തെ ഭയക്കുന്നില്ല. അതുപോലെ നിര്‍ബന്ധിത ചടങ്ങുകളിലോ പ്രാത്ഥനകളിലോ ഞാന്‍ പങ്കെടുക്കില്ല.."

"നിങ്ങള്‍ എപ്പോഴെങ്കിലും മതം മാറണം എന്ന് ചിന്തിച്ചിട്ടുണ്ടോ..?"

"എന്തിന്. എന്റെ മതത്തില്‍ ഞാന്‍ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരും എന്നെ ബലമായി വിശ്വസിപ്പിക്കുന്നില്ല. ആരും ബലമായി പ്രാ൪ത്ഥിപ്പിക്കുന്നില്ല. ആരും എന്നെ പ്രാ൪ത്ഥനകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ഇല്ല. ഇതൊരു സംഘടിത മതമോ ഒരാള്‍ സ്ഥാപിച്ച മതമോ പള്ളികള്‍ വഴി നിയന്ത്രണം നടത്തുന്നതോ ആയ മതമോ അല്ല. ഒരു മതം എന്നും പറയാനാവില്ല. ഒരു കൂട്ടം ആചാരങ്ങള്‍, ഒരു കൂട്ടം വിശ്വാസങ്ങള്‍, സംസ്കാരം, രീതികള്‍ ഇവയൊക്കെയാണ്."

"അപ്പോള്‍ നിങ്ങള്‍ ദൈവ വിശ്വാസിയല്ലേ.?""

ഞാന്‍ അങ്ങനെ പറഞ്ഞില്ല. ഞാന്‍ ദൈവികതയെ നിരാകരിച്ചില്ല. മത ഗ്രന്ഥങ്ങള്‍ വായിക്കും. ദൈവമുണ്ടെന്നോ ഇല്ലെന്നോ ആവട്ടെ. പക്ഷെ പ്രപഞ്ച സ്രഷ്ടാവായ പരബ്രഹ്മത്തെ വിശ്വസിക്കുന്നു. അതിന്റെ ചൈതന്യത്തില്‍ വിശ്വസിക്കുന്നു."

"പിന്നെന്തേ ഒരു ദൈവത്തെ വിശ്വസിക്കാത്തത്."

"ഹിന്ദുക്കള്‍ ഒരു സംഗ്രഹിത ശക്തിയെയാണ് വിശ്വസിക്കുന്നത്. മറഞ്ഞിരുന്നു മകനിലൂടെയോ (?) പുരോഹിതരിലൂടെയോ അതുമല്ലെങ്കില്‍ പ്രവാചകന്മാരിലൂടെയോ തന്റെ ദൂത് കൊടുത്ത് തന്നെ പേടിക്കാനും ബഹുമാനിക്കാനും ആരാധിക്കാനും പറയുന്ന ഒരു ദൈവത്തെയല്ല ഞങ്ങള്‍ പൂജിക്കുന്നത്. കുറെ അല്ലെങ്കില്‍ കുറവ് വിദ്യാഭാസം ഉള്ള ഹിന്ദുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടാവാം. അല്ലെങ്കില്‍ ഹിന്ദുമതത്തില്‍ അറിവില്ലാത്തവര്‍ അങ്ങനെ ചെയ്യുന്നുണ്ടാകാം. പക്ഷെ അറിവുള്ളവര്‍ അന്ധവിശ്വാസത്തെയും ഇത്തരം മറഞ്ഞിരിക്കുന്ന ദൈവത്തെയോ തള്ളികളയുകയാണ് പതിവ്."

"അപ്പോള്‍ ദൈവമുണ്ടെന്നു താങ്കള്‍ പറയുന്നു. പ്രാര്‍ത്ഥനയും ഉണ്ടല്ലോ. ആട്ടെ എന്താ പ്രാര്‍ത്ഥന."

"ലോക സമസ്ത സുഖിനോ ഭവന്തു. ഓം ശാന്തി ശാന്തി.."

"ഹ ഹ ഹ ..രസകരം .എന്താണ് ഇതിന്റെ അര്‍ഥം "

"എല്ലാവരും സമാധാനത്തോടും സുഖത്തോടും ഇരിക്കട്ടെ. സമാധാനം."

"കൊള്ളാമല്ലോ. അപ്പോള്‍ എങ്ങനെ ഈ മതത്തില്‍ ചേരാം. എല്ലാവര്‍ക്കും നല്ല സ്വാതന്ത്ര്യം ഉണ്ടല്ലോ."

"സത്യത്തില്‍ ഹിന്ദു മതം ഓരോ വ്യക്തിക്കും ഉള്ളതാണ്. അവരുടെ ശാന്തിയ്ക്ക്‌ വേണ്ടി. വേദങ്ങളിലും ഉപനിഷത്തുകളിലും വേരുകള്‍ ഉള്ള മതം. പക്ഷെ ഒരാള്‍ എങ്ങനെ ആ മതത്തെ സമീപിക്കുന്ന എന്നത് പോലെയിരിക്കും."

"പക്ഷെ എങ്ങനെ ഈ മതത്തില്‍ ചേരാം."

"ആര്‍ക്കും ഹിന്ദുമതത്തില്‍ ചേരാനാവില്ല. കാരണം ഇതൊരു മതവും അല്ല. കാരണം ഇതൊരു ആചാരമോ രീതിയോ ആണ്. ഒരു വ്യക്തിയോ ചട്ടക്കൂടോ അല്ല നിയന്ത്രിക്കുന്നത്. അതേപോലെ ചേര്‍ക്കാനും പുറത്താക്കാനും ആര്‍ക്കും കഴിയില്ല. കാരണം ഇത് ഒരു ചട്ടക്കൂടിനതീതം ആണ്."

പെണ്‍കുട്ടി ആകെ എന്ത് പറയണം എന്നറിയാതെ ഇരുന്നു.

"നിങ്ങള്‍ ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നെങ്കില്‍ വേറെ വേറെ മതങ്ങളില്‍ പോവേണ്ട കാര്യം ഇല്ല. കാരണം ഒരു മതത്തെ നിന്ദിച്ചു മറ്റൊരു മതം മാറുകയല്ല അതിന്റ രീതി."

ഞാന്‍ ആ കുട്ടിയോട് പറഞ്ഞു .

"ദൈവരാജ്യം നിങ്ങളില്‍ തന്നെ. എന്ന് പറഞ്ഞിട്ടില്ലേ. അതിന്റെ അര്‍ത്ഥം തന്നെ പരസ്പരം സ്നേഹിക്കാനും സ്നേഹത്തിലൂടെ ദൈവരാജ്യം ഇവിടെ കണ്ടെത്താനുമാണ്. കാരണം " ഇസവസ്യം ഇടം സര്‍വം " എന്നാണ്. എല്ലാം ദൈവത്തിന്റെ സൃഷ്ടി തന്നെ. അപ്പോള്‍ എല്ലാത്തിലും അവനെ കാണാന്‍ കഴിയും. അവനെ പരസ്പരം സ്നേഹിച്ചു കണ്ടെത്തുക. ഹിന്ദു മതം സനാതന ധര്‍മ്മം ആണ്. നിത്യതയില്‍ വിശ്വാസം. ധര്‍മ്മം പരിപാലിക്കുന്നവര്‍. അതാണ്‌ ജീവന്റെ ആധാരം. പരസ്പരം സത്യസന്ധത കാണിക്കുക. ഒന്നിനും കുത്തക ഇതിലില്ല. ഒരേ ഒരു ദൈവം മാത്രം. പക്ഷെ പലരൂപങ്ങളില്‍ അതിനെ കാണുന്നുവെന്ന് മാത്രം. അതിനു രൂപമോ ആയുസ്സില്‍ ബന്ധിതമോ അല്ല.

  പുരാതന കാല ഹിന്ദുക്കള്‍ സത്യമാര്‍ഗമായും നിത്യത കണ്ടെത്താനും ജ്ഞാന ലബ്ധിയ്ക്കും ഉപയോഗിച്ചപ്പോള്‍ ആധുനിക കാലത്ത് ഇതുവെറും മല്‍സരവും മറ്റു മതങ്ങളോട് ചേര്‍ത്ത് നിര്‍ത്താനും തുടങ്ങിയപ്പോള്‍ നിരവധി അന്ധവിശ്വാസങ്ങളും അനാവശ്യ വിശ്വാസങ്ങളും കൂടി. അത്രതന്നെ. ഒപ്പം കുടിലതകളും. ഇന്ന് മതങ്ങള്‍ ഒരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പോലെ ആണ്. കൂടുതല്‍ ആളുകള്‍ തങ്ങളുടെ മതത്തില്‍ ചേര്‍ക്കാനും മാര്‍ക്കറ്റ് ഷെയര്‍ കാണിക്കാനും ഉള്ള കുടിലതകള്‍. കുറെയൊക്കെ ഹിന്ദുമതവും അങ്ങനെ ആയി എന്ന് വേണം പറയാന്‍. പക്ഷെ പണവും പ്രലോഭനങ്ങളും നല്‍കി ആളുകളെ കൂട്ടുന്ന മതങ്ങള്‍ ദൈവത്തെ കച്ചവടം ചെയ്യുകയാണ് ചെയ്യുന്നത്. പിന്നെ ഞാന്‍ ഹിന്ദുവാണ്. എന്റെ ധര്‍മ്മം അഹിംസ പരമോ ധര്‍മ എന്നാണ്. അഹിംസയാണ് പരമായ ധര്‍മം. പിന്നെ വേറെ ഒരു മതത്തിനും എനിക്ക് ശാന്തി നല്‍കാനും കഴിയില്ല."

പെണ്‍കുട്ടി ഒന്നും മിണ്ടിയില്ല..

സുഹൃത്തുകളെ. എനിക്ക് കിട്ടിയ ഇമെയില്‍ ഞാന്‍ മലയാളത്തില്‍ എഴുതിയതാണ്. ആരാണ് ഇതില്‍ നായകന്‍ എന്നറിയില്ല. പക്ഷെ ചില കാര്യങ്ങള്‍ സംശയങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. സുന്നത്ത് നടത്തി മുസ്ലീം ആവമെന്നത് ഏതു മുസ്ലിമിനും അറിയാം. മാമോദീസ നടത്തി ക്രിസ്താനി ആവാമെന്ന് ഏതു ക്രിസ്ത്യാനിയ്ക്കും അറിയാം. പക്ഷെ ഒരാള്‍ എങ്ങനെ ഹിന്ദുവാകാം എന്നത് വിദ്യാഭാസമുള്ള ഹിന്ദുവിനും അറിയില്ല. പൊതുവേ ഉള്ള ചില സംശയങ്ങള്‍ക്ക് മറുപടിയാവുന്ന കാര്യങ്ങള്‍ അടങ്ങിയതിനാല്‍ ഇതിവിടെ കൊടുക്കുന്നു.